{"vars":{"id": "89527:4990"}}

പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു; പ്രതികളില്‍ ഒരാള്‍ പിടിയില്‍

 

പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു. ബുധനാഴ്ച വൈകുന്നേരം ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി ബഹളം വെച്ച പെണ്‍കുട്ടിയെ പ്രതികള്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് കിണറ്റിലേക്ക് എറിയുകയായിരുന്നു.

നേരത്തെയും മകളെ പ്രതികളില്‍ ഒരാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. പ്രതികളായ അഞ്ചുപേരും ഇതേ ഗ്രാമത്തിലുള്ളവരാണെന്നും കുടുംബത്തിന് നന്നായി അറിയുന്നവരാണെന്നും പെണ്‍കുട്ടിയുടെ സഹോദരിയും പറഞ്ഞു.

സംഭവത്തിന് പിന്നാലെ ജനം തടിച്ചു കൂടുകയും പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റുകയും ചെയ്തു. പ്രതികളെ പിടിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഛപ്ര സദാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി.