മണിപ്പൂരിലെ സംഘർഷം: സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി; അഞ്ച് ദിവസം ഇന്റർനെറ്റ് സേവനം റദ്ദാക്കി
 

 

മണിപ്പൂരിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സംഘർഷ പ്രദേശങ്ങളിൽ സൈന്യം ഫ്ളാഗ് മാർച്ച് നടത്തി. പട്ടിക വർഗ പദവി സംബന്ധിച്ച കോടതി വിധിയെ തുടർന്നാണ് ഗോത്ര വിഭാഗങ്ങൾ വൻ പ്രതിഷേധം ഉയർത്തിയത്.

അസ്സാം റൈഫിൾസിനെയും വിന്യസിച്ചിട്ടുണ്ട്. പരമാവധി ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയുമാണ് ചെയ്യുന്നതെന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

ഇംഫാൽ വെസ്റ്റ്, കാക്ചിംഗ്, തൗബൽ, ജിരിബാം, ബിഷ്ണൂപൂർ, ചുരാചന്ദ്പൂർ, കാംഗ്പോക്പി എന്നീ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മീതീ/ മീടീ സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഇതിനെതിരെ ആൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ നടത്തിയ റാലി അക്രമാസക്തമാകുകയായിരുന്നു.