{"vars":{"id": "89527:4990"}}

മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

 

ബിഹാറില്‍ അവിഹിതം കണ്ടെത്തിയതിനെ തുടർന്ന് പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് വധശിക്ഷ. ബിഹാര്‍ അരറിയ ജില്ലയിലെ പൂനം ദേവി (35) ആണ് അരാരിയ ജുഡീഷ്യൽ ഡിവിഷൻ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിഷയ്ക്ക് വിധിച്ചത്. സ്വന്തം മകളെയാണ് പൂനം ദേവി അതി ദാരുണമായി കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച കോടതി, കാമത്തിന് മുന്നിൽ മാതൃത്വം പരാജയപ്പെടുക‍യും അപമാനിക്കപ്പെടുക‍യും ചെയ്തതായി വിധിയിൽ പറഞ്ഞു.

2023 ജൂലൈ 11ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൻ്റെ 11കാരിയായ മകൾ ശിവാനി, അമ്മക്ക് ഗ്രാമത്തിലെ ഒരു പുരുഷനുമായി അവിഹിതമുണ്ടെന്ന് കണ്ടെത്തി. ജോലിക്കായി പഞ്ചാബിലേക്ക് പോയ അച്ഛൻ തിരികെ വരുമ്പോള്‍ ഇക്കാര്യം പറയുമെന്ന് പൂനം ദേവിയോട് പറഞ്ഞു. പിന്നാലെ മകളെ കൊല്ലാൻ തീരുമാനമെടുക്കുകയായിരുന്നു.

മകള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ കീടനാശിനി കലർത്തി നല്‍കുകയും കു‍ഴഞ്ഞു വീണ മകളെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കാമുകൻ്റെ സഹായത്തോടെ മൃതദേഹം ഒളിപ്പിച്ചു. ബന്ധുക്കള്‍ പരാതി നല്‍കാത്തതിന് പിന്നാലെ സമീപത്തെ അ‍യൽവാസിയുടെ പരാതിയിലാണ് നർപത്ഗഞ്ച് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.