ബെറ്റിംഗ് ആപ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിഖർ ധവാന്റെയും റെയ്‌നയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി
ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. ഇരുവരുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു
നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവെപ്പ് ആപ്പായ വൺ എക്‌സുമായി ബന്ധപ്പെട്ട കേസിൽ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടൻമാരായ സോനു സൂദ്, മിമി ചക്രവർത്തി, അങ്കുഷ് ഹസ്ര എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്
ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്തും റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടും കണ്ടുകെട്ടാനാണ് ഉത്തരവ്. ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങൾ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.