{"vars":{"id": "89527:4990"}}

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി

 

ന്യൂഡൽഹി: വോട്ടർപട്ടികയിലെ വിവരങ്ങൾ പുതുക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്രപരിശോധന (Special Intensive Revision - SIR) ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ തങ്ങളുടെ നിയമപരമായ അധികാര പരിധിക്ക് പുറത്തല്ല പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

​സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ ലക്ഷ്യത്തിന് വോട്ടർപട്ടികയിലെ ഈ പ്രത്യേക പരിശോധന അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരമായ സൗകര്യത്തിന് വേണ്ടി മാത്രമാണ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നതെന്ന് കരുതാൻ കഴിയില്ല. വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

​തങ്ങളുടെ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് കമ്മീഷൻ ചെയ്യുന്നതെന്ന് ആരോപിച്ച് 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്' (ADR) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. വോട്ടർപട്ടിക തിരുത്തുന്ന പ്രക്രിയ പൗരത്വം പരിശോധിക്കുന്നതിനുള്ള നടപടിയാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, തെറ്റായ രീതിയിൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് അതിനെതിരെ നിയമപരമായ വഴി തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.