ഷഹീൻബാഗിൽ പൗരത്വ നിയമ പ്രക്ഷോഭകർക്കിടയിലേക്ക് തോക്ക് വീശി അജ്ഞാതൻ പാഞ്ഞടുത്തു; വലതുപക്ഷ തീവ്രവാദി ആക്രമണമെന്ന് സംശയം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിനിടയിലേക്ക് തോക്ക് വീശി അജ്ഞാതനായ യുവാവ് എത്തി. പ്രതിഷേധക്കാരോട് എത്രയും വേഗം ഷഹീൻബാഗ് വിട്ടു പോകണമെന്നും ഇല്ലെങ്കിൽ മരിക്കേണ്ടി വരുമെന്നും യുവാവ് ഭീഷണി മുഴക്കി.
തോക്കുമായി എത്തിയവരെ പ്രതിഷേധക്കാർ പിടികൂടി മടക്കി അയക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ യുവാവിന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സ്ഥലത്തേക്ക് കൂടുതൽ വലതുപക്ഷ തീവ്രവാദികൾ ആയുധങ്ങളുമായി കടന്നുകയറിയേക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പ്രക്ഷോഭകർ പങ്കുവെക്കുന്നത്.
ഷഹീൻബാഗിൽ സമരം നടത്തുന്നവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി സഹോദരികളെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്ന് നേരത്തെ ബിജെപി നേതാവ് ഭീഷണി മുഴക്കിയിരുന്നു. ഒറ്റുകാരെ വെടിവെച്ചു കൊല്ലണമെന്ന് ഡൽഹിയിൽ ഇന്നലെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആഹ്വാനവും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു യുവാവ് തോക്കുമായി പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാനായി എത്തിയത്.