{"vars":{"id": "89527:4990"}}

ഗൂഗിൽ പേ ചെയ്തത് മാറിപ്പോയോ‍; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചെടുക്കാം: കൂൾ ഓഫ് പിരീയഡുമായി ആർബിഐ

 

ന്യൂഡൽഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനയോ 10,000 രൂപയിൽ കൂടുതൽ ട്രാൻസാക്ഷൻ നിരന്തരം നടത്തുന്നവരുടെ അക്കൗണ്ട് ഇടപാടുകളിൽ കർശന നിയന്ത്രണം വരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പ് കേസുകൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടി.

യുപിഐ വഴി അയയ്ക്കുന്ന പണം ഒരുമണിക്കൂറിനു ശേഷമാകും സ്വീകർത്താവിനെത്തുക. ഇത്തരമൊരു സംവിധാനമാണ് റിസർവ് ബാങ്ക് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇത്തരം സംവിധാനം വരുന്നതോടെ തട്ടിപ്പ് കേസിൽ പെട്ടാൽ പണം തിരികെ ലഭിക്കുമെന്നതാണ് സവിശേഷത.

ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8ന് പൊതുജനാഭിപ്രായം തേടുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ലഭിക്കുന്ന പ്രതികരണം മാനിച്ചാവും സംവിധാനം ഒരുക്കുക. അടുത്തിടെയായി രാജ്യത്ത് 22,000 കോടിയുടെ ഓൺലൈൻ തട്ടിപ്പുകൾ നടന്നുവെന്നാണ് വിവരം.

കൂൾ ഓഫ് പിരീയഡ് എന്ന രീതിയിൽ ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപായി അൽപ്പം സമയം നിശ്ചിക്കാനാണ് നീക്കം. പണം അയച്ചുകഴിഞ്ഞാലും ഒരുമണിക്കൂർ കഴിഞ്ഞാൽ മാത്രമേ സ്വീകർത്താവിന് എത്തുകയുള്ളൂ. ഈ കാലയളവിൽ ഉദ്ദേശിക്കുന്ന ആളിലേക്ക് അല്ല പണം എത്തുന്നതെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ കഴിയും.