{"vars":{"id": "89527:4990"}}

മുംബൈയിൽ കനത്ത മഴ: ട്രാൻസ്-ഹാർബർ ലൈനിൽ 24 ട്രെയിനുകൾ റദ്ദാക്കി; സർക്കാരിനെതിരെ ആദിത്യ താക്കറെ

 

മുംബൈ: മഹാരാഷ്ട്രയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മുംബൈയിലെ ട്രാൻസ്-ഹാർബർ റെയിൽവേ പാതയിൽ വ്യാപക തടസ്സം. തുർഭെയ്ക്കും വാശിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതിനെത്തുടർന്ന് 24 ഓളം ലോക്കൽ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഈ റൂട്ടിൽ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും കടുത്ത വേഗതാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

​മഴക്കാല പൂർവ്വ ഒരുക്കങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശിവസേന (UBT) നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭരണകാര്യങ്ങളിലും ജനങ്ങളുടെ സുരക്ഷയിലും അവർക്ക് താല്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.

​തീരദേശ നഗരമായ മുംബൈയിൽ വെള്ളപ്പൊക്കം തടയാൻ റെയിൻ വാട്ടർ ഹോൾഡിംഗ് ടാങ്കുകളും പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതിൽ ബിജെപി നേതൃത്വം നൽകുന്ന ഭരണകൂടം പരാജയപ്പെട്ടതായും ബിഎംസി (ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ) ഫണ്ടുകൾ സർക്കാർ വകമാറ്റിയതായും അദ്ദേഹം ആരോപിച്ചു.

​അതേസമയം കനത്ത മഴയെത്തുടർന്ന് മുംബൈയിലെ അന്ധേരി സബ്‌വേ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലും സമീപ ജില്ലകളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് പ്രവചിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.