ഇൻഡോറിൽ ക്ഷേത്രത്തിലെ കിണർ തകർന്നുവീണ് മരിച്ചവരുടെ എണ്ണം 35 ആയി
 

 

ഇൻഡോറിൽ ക്ഷേത്രക്കിണർ തകർന്ന് മരിച്ചവരുടെ എണ്ണം 35 ആയി. പരുക്കേറ്റ 14 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് കലക്ടർ അറിയിച്ചു. ബെലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. രാമനവമി ദിവസമായതിനാൽ വലിയ തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്

ദർശനത്തിനെത്തിയ ഭക്തർ കിണറിന്റെ സ്ലാബിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. തിരക്ക് വർധിച്ചതോടെ സ്ലാബ് തകർന്നു ആളുകൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. മധ്യപ്രദേശ് പോലീസും ഫയർ ഫോഴ്‌സും ദേശീയദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതം നൽകും.