വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം

ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിനിടെ വീരമൃത്യു വരിച്ച ഇരുപത് കരസേന ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. കേണൽ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായാണ് ആദ്യം വാർത്തകൾ
 

ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിനിടെ വീരമൃത്യു വരിച്ച ഇരുപത് കരസേന ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. കേണൽ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ ഇന്നലെ രാത്രിയോടെയാണ് മറ്റ് 17 ജവാൻമാർ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്

വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും നിർണായക ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ പൗരൻമാരും പ്രതിരോധ സേനകൾക്ക് പിന്തുണ പ്രഖ്യാപിച്ച് അവർക്കൊപ്പം അണി നിരക്കണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ പറഞ്ഞു.

വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനയും ഐക്യദാർഢ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർണായക ഘട്ടത്തിൽ പ്രതിരോധ സേനകൾക്ക് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം അറിയിച്ചു

കേണൽ സന്തോഷ് ബാബുവിന്റെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഞെട്ടൽ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും കേണൽ സന്തോഷ് ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി ജഗദീഷ് റെഡ്ഡിയെ സൂര്യപ്പെട്ടിയിലേക്ക് അയച്ചതായും ചന്ദ്രശേഖര റാവു അറിയിച്ചു.

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, ശരദ് പവാർ, സുപ്രിയ സുലെ തുടങ്ങിയവരും ജവാൻമാരുടെ മരണത്തിൽ അനുശോചനം അറിയിച്ചു.