{"vars":{"id": "89527:4990"}}

ഭീകര ശൃംഖലകൾക്കെതിരായ അന്വേഷണം; കാശ്മീരിലെ വിവിധ ജില്ലകളിൽ സിഐകെയുടെ റെയ്‌ഡ്

 

​ജമ്മു കാശ്മീരിൽ ഭീകര ശൃംഖലകൾ, റിക്രൂട്ട്‌മെന്റ് മൊഡ്യൂളുകൾ, തീവ്രവാദ പ്രചാരണം എന്നിവ ലക്ഷ്യമിട്ട് സിഐകെ (കൗണ്ടർ ഇന്റലിജൻസ് കാശ്മീർ) വലിയ തോതിലുള്ള പരിശോധനകൾ നടത്തി. കാശ്മീരിലെ ആറ് ജില്ലകളിലായി എട്ട് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്.

​ശ്രീനഗർ, ബന്ദിപ്പോര എന്നിവിടങ്ങളിൽ രണ്ട് വീതം സ്ഥലങ്ങളിലും, കുപ്‌വാര, അനന്ത്‌നാഗ്, കുൽഗാം, സോപ്പോർ എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തുമാണ് പരിശോധന നടത്തിയത്. 2015-ലെ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഭീകരവാദത്തിന്റെ "പിന്തുണ സംവിധാനങ്ങളെ" (support ecosystem) തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

​പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദികളുമായി ചിലർക്ക് ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. റെയ്‌ഡുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറൻസിക് പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.