{"vars":{"id": "89527:4990"}}

എസ്‌ഐആർ ഭരണഘടനാ വിരുദ്ധമോ; രാജ്യം ഉറ്റുനോക്കുന്ന സുപ്രീംകോടതി വിധി ഇന്ന്

 

ന്യൂഡൽഹി: രാജ്യത്ത് ഏറെ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിവെച്ച എസ്‌ഐആർ (SIR) നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് അന്തിമ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.

ഹർജികളിൽ കഴിഞ്ഞ നവംബർ മുതലാണ് വാദം ആരംഭിച്ചത്. ദീർഘനാളത്തെ വാദം കേൾക്കലിന് ഒടുവിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിയത്. എസ്ഐആർ നെതിരെ രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളുമാണ് കോടതിയെ സമീപിച്ചത്.എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നിരുന്നു.

എസ്ഐആറിന്റെ മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. പതിനാറ് സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടത്തുക. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തും. സെൻസസ് രണ്ടാം ഘട്ടത്തിൻ്റെ പൂർത്തീകരണം, കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഹിമാചലിലും ലഡാക്കിലും കാശ്മീരിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിക്കുക.