സ്ത്രീസംവരണം നടപ്പാക്കാൻ സമയമായി; സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ കത്ത്
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണനിയമ ഭേദഗതി പാസ്സാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വനിതാ സംവരണം നടപ്പാക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ, രാജ്യസഭാ നേതാക്കൾക്ക് മോദി ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്തയച്ചു.
ഏപ്രിൽ 16 മുതൽ 18 വരെ നടത്തുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ ഭേദഗതി പാസ്സാക്കാൻ ആണ് നീക്കം. സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ ബിജെപി എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. 2029ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം നടപ്പിലാക്കണമെന്നും മോദി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് തീരുമാനങ്ങൾ എടുക്കാനും ഉയരാനും നയിക്കാനും അവസരം നൽകുന്ന സമൂഹത്തിനു മാത്രമേ ഉന്നതിയുണ്ടാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വികസിത രാജ്യമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന് സ്ത്രീകളുടെ മഹത്തായും സജീവവുമായ പങ്കാളിത്തം അത്യാവശ്യമാണെന്നും മോദി പറഞ്ഞു.
2023ലാണ് പാർലമെന്‍റ് നാരീ ശക്തി വന്ദൻ അധിനിയം എന്ന നിയമം പാസാക്കിയത്.
നിയമം പാസ്സാക്കിയാൽ 816 ലോക്സഭാ സീറ്റുകളിൽ 273 സീറ്റുകളിൽ സ്ത്രീസംവരണം നടപ്പിലാക്കും.