ജെ എൻ യു വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; 54 പേർ കസ്റ്റഡിയിൽ
ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഡൽഹി ജെ എൻ യുവിലെ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. യൂനിവേഴ്സിറ്റിയുടെ പ്രധാന ഗേറ്റ് കടന്ന് മുന്നോട്ടു വരാൻ ശ്രമിച്ച വിദ്യാർഥികളെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡുകൾ വിദ്യാർഥികൾ തകർത്തതോടെ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി
മുന്നോട്ടുവന്ന വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂനിയൻ നേതാവ് ഐഷി ഘോഷ് അടക്കം 54 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം നിലത്തൂടെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്.
നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും ക്യാമ്പസിന് പുറത്ത് പോലീസും വിദ്യാർഥികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരുമെന്നാണ് വിദ്യാർഥികൾ അറിയിച്ചിരിക്കുന്നത്.