{"vars":{"id": "89527:4990"}}

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
 

 

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്‌ഐ വൈദികന് ജാമ്യം. മലയാളി വൈദികനൊപ്പം അറസ്റ്റിലായ മറ്റ് വൈദികരടക്കമുള്ള ഏഴ് പേർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കമുള്ളവരെ മഹാരാഷ്ട്ര പോലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. 

മതവികാരം വ്രണപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. 12 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. വൈദികരെ അടക്കം കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തിയ നാല് പേരെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു

കോടതി നിർദേശത്തെ തുടർന്ന് ഇവരെ കേസിൽ നിന്നൊഴിവാക്കി. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും ഫാദർ സുധീർ പ്രതികരിച്ചു.