യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെ മലയാളി വെടിവെച്ചു: ഒരാൾ കൊല്ലപ്പെട്ടു, മുൻ സൈനികൻ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാൻ മലയാളി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ മുൻ സൈനികനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് കസ്റ്റഡിയിലെടുത്തു. താനെയിലെ കൈലാഷ് നഗറിലുള്ള സ്കൂളിന് മുന്നിൽ ഇന്നലെ പകൽ പതിനൊന്നരയോടെയാണ് സംഭവം നടന്നത്.
അനു ഷെയ്ഖ് ഹില എന്ന യുവതിയെ നിരന്തരമായി ശല്യം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത മൂന്നംഗ സംഘത്തിന് നേരെയാണ് ജയൻ വെടിയുതിർത്തത്. വെടിയേറ്റ അബ്ദുൽ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരിൽ അക്ബർ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്.
താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ ഇവർ കുറച്ചുനാളുകളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായും, ഇന്നലെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും ജയൻ പോലീസിനോട് പറഞ്ഞു. നാടൻ തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം യുവതിയുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജയനെ പോലീസ് പിടികൂടിയത്. പ്രതി മുൻപ് കരസേനയിൽ സൈനികനായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.