{"vars":{"id": "89527:4990"}}

യുപിയിൽ കള്ളനെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 5 പേർ അറസ്റ്റിൽ

 

റായ്ബറേലി: ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ 5 പേർ അറസ്റ്റിൽ. കൂടുതൽ പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ്. മാത്രമല്ല രണ്ട് സബ് ഇൻസെപെക്റ്റർമാർ ഉൾപ്പെടെ 5 പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയെന്ന് കാട്ടായാണ് നടപടി.

സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. ചൊവ്വാഴ്ച യുവാവിന്‍റെ വീട് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സന്ദർശിക്കും. ദലിത് ഭരണകൂടത്തിനും ഭരണഘടനക്കുമെതിരായ ആക്രമണമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഒക്‌റ്റോബർ രണ്ടിനാണ് ഹരിയോം (38) എന്ന യുവാവിനെ പ്രദേശവാസികൾ തല്ലിക്കൊന്നത്. ഡ്രോൺ ചോരിയെന്നാരോപിച്ചായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷനുസമീപം മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് മറ്റ് അന്വേഷണങ്ങളൊന്നും നടത്താതെ പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

ഇതിനിടെ യുവാവിനെ മർദിച്ച് കൊലപ്പെടുത്തുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. തുടർന്ന് യുവാവിന്‍റെ മരണം ആൾക്കൂട്ടമർദനത്താലാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കള്ളനെന്ന് തെറ്റിധരിച്ച് തല്ലിക്കൊല്ലുകയാണെന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.