എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് പലചരക്ക് വ്യാപാരി; പുറത്തു പറയാതിരിക്കാൻ സാധനങ്ങൾ ഫ്രീയായി നൽകാമെന്ന് വാഗ്ദാനം
എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 67 കാരനായ പലചരക്ക് കടയുടമ അറസ്റ്റിൽ. വിവരം പുറത്തുപറയാതിരിക്കാൻ ഇയാൾ സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനവും ചെയ്തിരുന്നു. ഛത്തീസ്ഗഡിലാണ് സംഭവം.
പലചരക്ക് സാധനങ്ങൾ എത്തിക്കാൻ 20കാരിയുടെ താമസ സ്ഥലത്തെത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. നഗരത്തിൽ പ്രതി ചെറിയ പലചരക്ക് കട നടത്തിയിരുന്നു. ഇവിടേക്ക് സാധനം വാങ്ങാനെത്തിയ പെൺകുട്ടിയോട് ചില സാധനങ്ങൾ ഇവിടെ ഇല്ലെന്നും വീട്ടിൽ എത്തിച്ചുതരാമെന്നും പ്രതി പറഞ്ഞു. തുടർന്ന് രാത്രി 9.30 ഓടെ ഇയാൾ സാധനങ്ങളുമായി പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിലേക്കെത്തി.
പെൺകുട്ടി ഒറ്റയ്ക്കാണെന്ന് കണ്ട് ഇയാൾ സാധനങ്ങൾ നൽകിയ ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു. വിദ്യാർഥിനി വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ വാതിൽ പൂട്ടി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവം പൊലീസിൽ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പുറത്തുപറയാതിരിക്കാൻ എല്ലാ മാസവും സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
റൂംമേറ്റ് തിരിച്ചെത്തിയപ്പോൾ അതിജീവിത കാര്യങ്ങൾ പറയുകയും ഇവർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. പ്രഥമദൃഷ്ട്യാ തെളിവുകൾ ശേഖരിച്ച ശേഷമാണ് തങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.