വ്യാജ കുടിയേറ്റം വഴിയുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് മോദി സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായ കുടിയേറ്റം മൂലം ഉണ്ടാകുന്ന ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് (Demographic change) പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. അതിർത്തി പ്രദേശങ്ങളിലടക്കം അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികളും സാമൂഹിക മാറ്റങ്ങളും വിശദമായി പരിശോധിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹൈ-പവേർഡ് ഡെമോഗ്രഫി മിഷന്റെ' (High-Powered Demography Mission) ഭാഗമായാണ് ഈ സമിതിയുടെ രൂപീകരണം. വ്യാജ കുടിയേറ്റം രാജ്യത്തിന്റെ തനത് ജനസംഖ്യാ ഘടനയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക, അതിർത്തി സുരക്ഷ ശക്തമാക്കുക, ജനസംഖ്യാ വിവരങ്ങൾ കൃത്യമായി വിലയിരുത്തുക തുടങ്ങിയ നിർണായക ചുമതലകളാണ് സമിതിക്ക് കൈമാറിയിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും തദ്ദേശീയരുടെ ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം.