{"vars":{"id": "89527:4990"}}

അഞ്ഞൂറോളം തെരുവ് നായ്ക്കളെ വിഷം നൽകി കൊന്നു; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയതെന്ന് പരാതി
 

 

തെലങ്കാനയിൽ വിവിധ ഗ്രാമങ്ങളിലായി 500ഓളം നായ്ക്കളെ വിഷം ഉള്ളിൽ ചെന്ന് ചത്ത നിലയിൽ കണ്ടെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായാണ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ മൃഗസ്‌നേഹികൾ പോലീസിൽ പരാതി നൽകി

കാമ റെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്‌പേട്ട്, വാഡി, ബന്ദാരാമേശ്വരപള്ളി എന്നീ ഗ്രാമങ്ങളിലാണ് തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നൊടുക്കിയതെന്ന് മൃഗസ്‌നേഹികൾ ആരോപിച്ചു. പഞ്ചായത്തിൽ പുതുതായി അധികാരമേറ്റ ഭരണസമിതിയുടെ നിർദേശപ്രകാരമാണ് തെരുവ് നായ്ക്കളെ കൊന്നൊടുക്കിയതെന്നാണ് പരാതി

സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പോലീസിൽ പരാതി നൽകി. ആറ് പേർക്കെതിരെയാണ് ഗൗതം പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.