ഓപറേഷൻ കാവേരി: 229 ഇന്ത്യക്കാരെ കൂടി സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് കേന്ദ്രം
 

 

ഓപ്പറേഷൻ കാവേരിയിലൂടെ 229 ഇന്ത്യക്കാരെ കൂടി സുഡാനിൽ നിന്ന് രക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ജിദ്ദയിൽ നിന്ന് ഇവർ ഇന്ന് രാവിലെ ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്രതിരിച്ചു. ഓപ്പേറഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന ഏഴാമത്തെ വിമാനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 365 പേരും രാവിലെ 231 പേരുമാണ് സുഡാനിൽ നിന്ന് ദില്ലി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.