ഓപറേഷൻ സിന്ദൂർ: പാക്കിസ്ഥാന് പത്ത് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് വ്യോമസേനാ മേധാവി
ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണത്തിൽ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ്. പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 അടക്കം വ്യോമത്താവളങ്ങളിൽ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്നും എപി സിംഗ് പറഞ്ഞു
93ാമത് വ്യോമസേന ദിനാഘോഷത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര, നാവിക, വ്യോമസേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുഎവി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തിൽ പ്രവർത്തിച്ചപ്പോൾ അതൊരു നിർണായക വഴിത്തിരിവായി
അതിന് കീഴിൽ, അവർക്ക് ഒന്നും ചെയ്യാൻ ഒരു സ്വാതന്ത്ര്യവും അനുവദിച്ചില്ല. ഇന്ത്യയുടെ ദീർഘദൂര സർഫസ് ടു എയർ മിസൈലുകൾ ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചെന്നും എയർമാർഷൽ പറഞ്ഞു. പാക്കിസ്ഥാന് സ്വന്തം അതിർത്തിക്കുള്ളിൽ പോലും പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.