പലസ്തീൻ വിഷയത്തിലെ ഇന്ത്യൻ നിലപാടിനെ ഒറ്റുകൊടുക്കുന്നു: മോദിയുടെ ഇസ്രായേൽ സന്ദർശനത്തെ വിമർശിച്ച് എംഎ ബേബി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലത്തെ നിലപാടിനെ ഒറ്റുകൊടുക്കുന്നു. പ്രതിരോധ കാര്യങ്ങളിൽ ഇസ്രയേലുമായി സഹകരിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം അംഗീകരികാനാകില്ല എന്നും അദ്ദേഹം വിമർശിച്ചു.
അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിന് നാണക്കേടാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേലിന്റെ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ, സയണിസ്റ്റ് ഭരണകൂടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേർത്തുപിടിക്കുന്നത് ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ ചരിത്രത്തോടുള്ള വഞ്ചനയാണ്.
പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും ഇന്ത്യ ഇതുവരെ പിന്തുണച്ചുപോന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും കാറ്റിൽപ്പറത്തുന്ന നീക്കമാണിതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഇസ്രായേലിൽ എത്തുന്നത്. ഇന്ന് രാത്രി മോദി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും