{"vars":{"id": "89527:4990"}}

ബംഗാളിൽ രാഷ്ട്രീയ അട്ടിമറി; മമത സർക്കാർ പുറത്തേക്ക്: നിയമസഭ പിരിച്ചുവിട്ട് ഗവർണർ

 

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോടിയായി ഉള്ള നടപടിക്രമമാണിത്. പുതിയ സര്‍ക്കാര്‍ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല.

ബംഗാളില്‍ തോല്‍വി അംഗീകരിക്കില്ലെന്നും താന്‍ രാജി വയ്ക്കില്ലെന്നുമായിരുന്നു മമതാ ബാനര്‍ജിയുടെ നിലപാട്. നൂറിലേറെ സീറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മോഷ്ടിച്ചതാണെന്നും ഇന്ത്യാസഖ്യം കൂട്ടായ പോരാട്ടത്തിനിറങ്ങുമെന്നും മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചിരുന്നു.

താനും പാര്‍ട്ടിയും തോറ്റിട്ടില്ലെന്നാണ് മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.എസ്‌ഐആര്‍ വഴി ലക്ഷക്കണക്കിന് പേരുടെ വോട്ട് വെട്ടി.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. നൂറിലേറെ സീറ്റില്‍ നടന്നത് തിരിമറിയാണ്.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെയടക്കം മര്‍ദ്ദിച്ചു. സിആര്‍പിഎഫ് കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടാ സംഘം ആയി പ്രവര്‍ത്തിച്ചു. ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതം കാണിക്കുകയാണ് എന്നും മമത ആരോപിച്ചു. താന്‍ രാജി വയ്ക്കുന്ന ചോദ്യം ഉദിക്കുന്നില്ല. ലോക്ഭവനിലേക്ക് ഇല്ല. ഇന്ത്യാസഖ്യ നേതാക്കള്‍ പിന്തുണ അറിയിച്ചു. പോരാട്ടത്തിനായി ഇന്ത്യാ സഖ്യത്തെ ശക്തമാക്കാനാണ് നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ മമതയുടെ അധികാരങ്ങള്‍ ഇല്ലാതാവും.