കലാപം അതിരൂക്ഷം: മണിപ്പൂരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്
 

 

കലാപം രൂക്ഷമായ മണിപ്പൂരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി സംസ്ഥാനത്തെ സമാധാനം തകർത്തെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ ഭൂരിപക്ഷമായ മൈതേയ് വിഭാഗത്തിന് എസ് ടി പദവി നൽകാൻ ഹൈക്കോടതി ശുപാർശ ചെയ്തതാണ് കലാപത്തിന് കാരണം. മൈതേയ് വിഭാഗവുമായി എതിർപ്പുണ്ടായിരുന്ന ഗോത്ര വിഭാഗങ്ങൾ ഇതിനെ എതിർത്ത് രംഗത്തുവന്നു. പിന്നീടിത് കലാപമായി മാറുകയായിരുന്നു

നിരവധി വീടുകളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. അക്രമികൾക്കെതിരെ വെടിവെക്കാൻ ഗവർണർ നിർദേശം നൽകി. 

വ്യോമസേനാ വിമാനത്തിൽ ദ്രുത കർമ സേനയെയും മേഖലയിൽ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളിൽ സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി. നൂറുകണക്കിനാളുകളെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും മാറ്റി.