{"vars":{"id": "89527:4990"}}

സംഭാൽ സംഘർഷം: 'കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റല്ല'; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

 

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ ഷാഹി ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ അധ്യക്ഷനായ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണ റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചത്.

​450 പേജുകളുള്ള റിപ്പോർട്ടിൽ അന്നത്തെ അക്രമ സംഭവങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുന്നുണ്ട്. അക്രമികൾ പൊലീസിനു നേരെ വെടിയുതിർക്കുകയും കല്ലെറിയുകയും ചെയ്തപ്പോഴാണ് സംഘർഷം രൂക്ഷമായതെന്നും, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും നേരിയ ബലപ്രയോഗവുമാണ് നടത്തിയതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

​സംഘർഷത്തിന് വഴിവെച്ച പ്രകോപനപരമായ പ്രസംഗങ്ങളെക്കുറിച്ചും പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.