ചില ടീമുകൾക്ക് മാത്രം പ്രത്യേക പരിഗണന'; ഐസിസിക്കെതിരെ ഡി കോക്കും ഡേവിഡ് മില്ലറും
കൊൽക്കത്ത: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യാത്രാപ്രതിസന്ധിമൂലം ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകൾ ഇന്ത്യയിൽ തുടരുമ്പോൾ ഇംഗ്ലണ്ട് ടീമിന് മാത്രമായി യാത്രാ സൗകര്യങ്ങൾ ഒരുക്കിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും രംഗത്ത്.
വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് ടീം ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടു. എന്നാൽ ഇതിനു മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കയും വെസ്‌റ്റിൻഡീസും ഇപ്പോഴും കൊൽക്കത്തയിൽ തുടരുകയാണ്. ഇതോടെയാണ് ഐസിസിക്കെതിരെ താരങ്ങൾ രംഗത്തെത്തിയത്.
'തമാശ തന്നെ, ഞങ്ങൾ ഒന്നും അറിഞ്ഞില്ല, അതിനിടയിൽ ഇംഗ്ലണ്ട് എങ്ങനെയാണ് ഞങ്ങൾക്ക് മുൻപേ പോകുന്നത്? ചില ടീമുകൾക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ സ്വാധീനമുണ്ടെന്നത് വിചിത്രമാണ്'- ഡി കോക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇംഗ്ലണ്ടിന് ആദ്യം മടങ്ങാൻ സൗകര്യം ലഭിച്ചതിലെ അതൃപ്തി മില്ലറും പങ്കുവെച്ചു. 'വെസ്‌റ്റിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം പുറത്തായിട്ടും ഇംഗ്ലണ്ട് ശനിയാഴ്ച രാത്രി ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത് തമാശയായി തോന്നുന്നു. ഞങ്ങൾ ഇപ്പോഴും കൊൽക്കത്തയിൽ മറുപടിക്കായി കാത്തിരിക്കുന്നു'- മില്ലർ പറഞ്ഞു.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് തോറ്റ് പുറത്തായി എട്ട് ദിവസം കഴിഞ്ഞിട്ടും വീൻഡീസിന് നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. നാല് ദിവസമായി ദ.ആഫ്രിക്കയും ഇന്ത്യയിൽ തുടരുകയാണ്. ഇതിനിടെ കരീബിയൻ ടീമിനൊപ്പം കുടുങ്ങിയ ഇസിംബാബ്‌വെ ടീമിലെ ആദ്യസംഘം നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.