പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് സുപ്രീം കോടതി
 

 

വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകൾക്ക് വിധേയമാണിതെന്നും കോടതി നിരീക്ഷിച്ചു

സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഒഖ, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങിയവ തുല്യമായി വീതം വെക്കണമെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു നിയമത്തിലെ സെക്ഷൻ 13 ബി ഒഴിവാക്കാനാകുമോ എന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആർട്ടിക്കിൾ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബ ബന്ധങ്ങൾ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.