{"vars":{"id": "89527:4990"}}

തമിഴ്നാടിൻ്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകാൻ ദളപതി വിജയ്; സത്യപ്രതിജ്ഞ രാവിലെ പത്ത് മണിക്ക്

 

തമിഴ്‌നാട്ടില്‍ ഇനി ദളപതി ഭരണം. പിന്തുണയുടെ കാര്യത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ് ഉണ്ടായെങ്കിലും ഒടുവില്‍ വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വിജയ് തമിഴ് നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകുന്നത്. ജനനായകനില്‍ വലിയ പ്രതീക്ഷയിലാണ് തമിഴ് ജനത. ഇന്ന് രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും സൂപ്പര്‍ ക്‌ളൈമാക്‌സും കടന്നാണ് വിജയ് തമിഴ്‌നാട് ഭരിയ്ക്കാന്‍ ഒരുങ്ങുന്നത്. രണ്ട് ദ്രാവിഡ മുന്നണികള്‍ക്കെതിരെ മത്സരിച്ച് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ അത് മതിയാകാതെ വന്നു. 116 സീറ്റുകളില്‍ എത്തിയെങ്കിലും രണ്ട് സീറ്റുകള്‍ക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. ആകെ സീറ്റുകള്‍ 120. യഥാര്‍ത്ഥ ജനനായകനാകാന്‍ വിജയ് ഇനി സെന്റ് ജോര്‍ജ് കോട്ടയിലേയ്ക്ക്.

വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരും ചൂണ്ടികാട്ടുന്നു. എങ്കിലും സി ജോസഫ് വിജയില്‍ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട് സാധാരണ ജനങ്ങള്‍. രണ്ട് മണിക്കൂര്‍ നേരം ഗവര്‍ണറും വിജയും തമ്മിലുള്ള കൂടികാഴ്ച നീണ്ടു. 13 നകം ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.