തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ല; രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്: രാഹുൽ ഗാന്ധി
ഡൽഹി: ഉത്തർപ്രദേശ് പോലീസ് തള്ളിവീഴ്ത്തിയത് കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ജോലി രാജ്യത്തെ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുപി ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉന്തിലും തള്ളിലും നിലത്തുവീണ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്. തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ല. രാജ്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ലാത്തിയും തള്ളിവീഴ്ത്തലും സഹിക്കാൻ തയാറാണെന്നും രാഹുൽ പറഞ്ഞു.
യഥാർഥത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെയാണ് തള്ളി വീഴ്ത്തിയത്. പെൺ മക്കളുള്ള കുടുംബങ്ങൾക്കിത് മനസിലാകും. നിങ്ങൾക്ക് ഒരു മകളില്ലെങ്കിൽ ഹത്രാസിലെ കൊലപാതകം മനസിലാക്കാൻ ശ്രമിക്കണമെന്നു രാഹുൽ പറഞ്ഞു.
നിങ്ങളെ മുറിയിൽ പൂട്ടിയിട്ട ശേഷം മകനെ കൊലപ്പെടുത്തുന്നു. കളക്ടർ എത്തിയിട്ട് വായ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുന്നു. രാഹുൽ ഗാന്ധിപോകും യുപി സർക്കാർ ഇവിടെ തന്നെ കാണുമെന്നു അവർ നിങ്ങളോട് പറയുകയാണ്. താൻ അവിടെ പോയത് അവർ ഒറ്റയ്ക്കല്ലെന്ന് പറയാനാണ്. ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന എല്ലാ സ്ത്രീകൾക്കുമായി താൻ ഇവിടെത്തന്നെയുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.