{"vars":{"id": "89527:4990"}}

അന്വേഷണം വേണം; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തുകൊണ്ട് ഭീകരാക്രമണം: മുന്‍മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള

 

കുല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്നുംഫറൂഖ് അബ്ദുള്ള ചോദിച്ചു.

കുല്‍ഗാം ജില്ലയിലെ കെല്ലം മേഖലയില്‍ രണ്ട് അതിഥിത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ബാരാമുല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുല്‍ഗാം ഭീകരാക്രമണത്തില്‍ ഛത്തീസ്ഗഢില്‍നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ദീപക് രത്റേ, ബോപിന്ദര്‍ എന്നീ രണ്ട് ഛത്തീസ്ഗഢ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. അവരുടെ കൊലപാതകത്തില്‍ ഖേദം അറിയിച്ച ഫാറൂഖ് അബ്ദുള്ള, കൊന്നവവരേയോ കൊല്ലപ്പെട്ടതെങ്ങനെയെന്നോ തങ്ങള്‍ക്കറിയില്ലെന്നും വ്യക്തമാക്കി. കൊലയാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ നിഷ്പക്ഷമായി ഒരന്വേഷണം നടത്തണം. സംസ്ഥാനപദവി ആവശ്യപ്പെടുമ്പോഴെല്ലാം കശ്മീരില്‍ എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് തനിക്കറിയില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

കാബിനറ്റ് മന്ത്രി ജാവേദ് റാണ, ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി എന്നിവരും ആക്രമണത്തിന്റെ സമയത്തെച്ചൊല്ലി സംശയം പ്രകടിപ്പിച്ചു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് ചില ഏജന്‍സികള്‍ക്ക് താത്പര്യമില്ലെന്നും കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുണ്ടായേക്കാമെന്നും റാണ പറഞ്ഞു. കൊലപാതകത്തില്‍ പാകിസ്താന് പങ്കുണ്ടെങ്കില്‍ അവരെ ചോദ്യം ചെയ്യണമെന്നും എന്നാല്‍ ജമ്മു കശ്മീരില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചൗധരി പറഞ്ഞു.