{"vars":{"id": "89527:4990"}}

​നീറ്റ് പുനഃപരീക്ഷയിലും വ്യാപക ക്രമക്കേട്: അടിവസ്ത്രത്തിൽ സിം കാർഡും പഴയ ചോദ്യപേപ്പറും; ഒൻപത് പേർ പിടിയിൽ

 

പാട്‌ന: നീറ്റ് പുനഃപരീക്ഷാ ദിനത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷക്കെത്തിയ സംഭവങ്ങളിൽ അറസ്റ്റ്. ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ലഖിസരായിയിലെ പരീക്ഷാ കേന്ദ്രത്തിൽ മറ്റൊരു വിദ്യാർത്ഥിക്കുവേണ്ടി പരീക്ഷയെഴുതിയ ഗയ അനുഗ്രഹ് നാരായൺ മഗഥ് മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും പിടിയിലായിട്ടുണ്ട്. മുൻപ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിസ്ഥാനത്ത് ഇയാളുടെ പേര് ഉയർന്നുവന്നിരുന്നെന്നാണ് വിവരം.

സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന ബയോ മെട്രിക് പരിശോധനയ്‌ക്കുള്ള ഉദ്യോഗസ്ഥർക്ക് ഇയാളുടെ രേഖകൾ അടക്കം പരിശോധിക്കുമ്പോൾ സംശയമുണ്ടായി.വിശദമായ പരിശോധനയിൽ ഇത് യഥാർത്ഥ വിദ്യാർത്ഥിയല്ലെന്നും പകരം വന്ന എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിയായ അർപിത് സിംഗ് ആണ് എന്നും ബോദ്ധ്യമായി. ഉടൻ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

സമാനമായ വിവിധ കേസുകളിലായി ആകെ ഒൻപത് പേരാണ് ബീഹാറിൽ പിടിയിലായത്. ആകെ 12 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ യുപിയിലും പരീക്ഷാ തട്ടിപ്പിന് ശ്രമിച്ച കേസിൽ അറസ്റ്റുണ്ടായി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയെ പിടികൂടി. ഇയാളുടെ അടിവസ്‌ത്രത്തിൽ നിന്നും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറുകളും കണ്ടെത്തി.