ഡാറ്റ പങ്കിടുന്നതിന് മുമ്പ് ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടും, നിർദേശങ്ങൾ പാലിക്കും: മെറ്റ സുപ്രീം കോടതിയിൽ
ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഡാറ്റകൾ പങ്കിടുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുമെന്നും മെറ്റ കോടതിയെ അറിയിച്ചു. കൂടാതെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ പാലിക്കാമെന്നും, മാർച്ച് 16 നകം NCLAT യുടെ നിർദേശം പാലിച്ച് റിപ്പോർട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുമെന്നും വാട്ട്സ്ആപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതിയിൽ മെറ്റ നൽകിയ ഉറപ്പുകൾ ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയെ സംബന്ധിച്ച് നിയന്ത്രങ്ങൾ നൽകും. കൂടുതൽ സുരക്ഷാ ഉറപ്പാക്കാനും ഇത് സഹായിക്കും. 2021ൽ ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റങ്ങളാണ് കേസിന് കാരണമായി മാറിയത്.