ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10
എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )
ദൂരെ നിന്നുമെത്തിയ ചെമ്പകഗന്ധത്തെ ഹൃദയത്തിലേക്കാവാഹിച്ചു കൊണ്ട്, അവൻ തന്റെ കയ്യിലിരുന്ന പുസ്തകത്തെ പുഞ്ചിരിയോടെ നോക്കി. “ചന്ദനമരങ്ങൾ ” അവൻ പതിയെ വായിച്ചു. എന്റെ മാത്രം സിഷ്ഠ… അവന്റെ മനസ്സും ശരീരവും ഒരുപോലെ മന്ത്രിച്ചു.
അവളുടെ എഴുത്തുകൾക്ക് പുതുനിറം കൈവരികയായിരുന്നു. താങ്ങായും തണലായും ആ കുറിപ്പുകൾ അവൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടിരുന്നു. പരോക്ഷമായി തന്നെ താങ്ങി നിർത്തുന്ന കൈകൾക്ക് ചെമ്പകത്തിന്റെ നിറമായിരുന്നു, മണമായിരുന്നു. പേരറിയാത്ത ആ എന്തോ ഒന്നിനുപോലും ചെമ്പകത്തിന്റെ നൈർമല്യത്താലൊരു ആവരണം വസുവിന്റെ മനസും നെയ്തെടുത്തു. അത്രയും അടിമപ്പെടുമ്പോൾ ചെമ്പകഗന്ധത്തെ ഉള്ളിലേക്കാവാഹിച്ചുകൊണ്ട് നിലാവിനെ നോക്കി പ്രണയപൂർവം നന്ദാ.. ന്ന് നീട്ടി വിളിച്ചവൾ പുഞ്ചിരിക്കുമായിരുന്നു.. അതേ സമയം മറുപടിയെന്നോണം മറ്റൊരു വ്യക്തിയിലും പുഞ്ചിരി വിരിയുമായിരുന്നു. പ്രണയത്തിന്റെ ആത്മസമർപ്പണത്തിന്റെ പുഞ്ചിരി.
വീട്ടിലെത്തിയിട്ട് തുറന്നു നോക്കാം എന്ന ധാരണയിലെത്തി മറ്റാഘോഷങ്ങളെ എതിരേൽക്കാനൊരുങ്ങി നിന്നു കൂട്ടുകാർക്കൊപ്പം. പൂക്കളമത്സരവും മറ്റും തകർത്തു തന്നെയാണ് നടന്നത്. എന്നാൽ ഇതിനിടയിലെല്ലാം വസുവിന്റെ കണ്ണുകൾ അനന്തന് പിറകെ തന്നെയായിരുന്നു. എന്നെന്നും ഓർമിക്കാനായി അവനോടൊപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ അവളൊരുപാട് ആഗ്രഹിച്ചു. അതുപോലെ തന്നെ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുകയും ചെയ്തിരുന്നവൾ. ടീച്ചേഴ്സിനും സ്റ്റാഫ്‌സിനും കുട്ടികൾക്കും എല്ലാം സദ്യയൊരുക്കിയപ്പോൾ അവനായുള്ള ഊണ് വിളമ്പിയതും അവളായിരുന്നു. ഒരു പട്ടം പോലെ പറന്നു പൊങ്ങി അവളും അവളുടെ ചിന്തകളും.
അനന്തൻ ആസ്വദിച്ചു ഭക്ഷണം കഴിക്കുമ്പോൾ അത് ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാനും അവൾ മറന്നില്ല. ഉച്ചക്ക് ശേഷമുള്ള വടംവലി മത്സരത്തിൽ പങ്കെടുത്തു കൈമുറിഞ്ഞത് കൊണ്ട് വസു ക്ലാസ്സിൽ പോയിരുന്നു. മറ്റുള്ളവരെല്ലാം മത്സരങ്ങൾ കാണാൻ നിന്നു. താൻ കാരണം മറ്റുള്ളവർ കാണാതിരിക്കേണ്ട എന്നുള്ളത് കൊണ്ടു തന്നെ അവരെയെല്ലാം നിർബന്ധിച്ചു പറഞ്ഞയക്കാനും അവൾ മറന്നില്ല. ടേബിളിൽ തലവെച്ചങ്ങനെ കിടന്നു, അറിയാതെ എപ്പോഴോ മയങ്ങിപ്പോയി. സിഷ്ഠ ആർ യു ഓൾ റൈറ്റ്? എന്ന ചോദ്യവും ചുമലിൽ പതിഞ്ഞ കൈയുമാണ് അവളെ മയക്കം വിട്ടുണരാൻ പ്രേരിപ്പിച്ചത്. കണ്ണ് തുറന്ന് നോക്കിയതും പരിഭ്രമത്തോടെ തന്നെ നോക്കുന്ന അനന്തനെയാണ് കാണുന്നത്.
സ്വപ്നമല്ലെന്ന് ഉറപ്പിക്കാനായി ഒന്ന് നുള്ളി നോക്കി. അവളുടെ ചെയ്തികളെല്ലാം നോക്കി നിന്ന അനന്തനിൽ ഒരു പൊട്ടിച്ചിരിയാണ് ഉണ്ടായത്. നുള്ളി നോവിക്കണ്ട സിഷ്ഠ. സ്വപ്നമല്ല. ചിരിയടക്കി അവൻ പറഞ്ഞൊപ്പിച്ചു. സർ… എന്താണിവിടെ..? അത് പിന്നെ പറയാം തനിക്ക് പനിക്കുന്നുണ്ടോ? മുഖമൊക്കെ വല്ലാതിരിക്കുന്നു? അനന്തൻ തിരക്കി. തിരക്കുന്നതിനൊപ്പം അവന്റെ കൈകൾ അവളുടെ നെറ്റിയെ പതിയെ തൊടാനും മറന്നില്ല. അവന്റെ കൈകളുടെ തണുപ്പ് ശരീരത്തിലൊട്ടാകെ വ്യാപിക്കുന്നതായി തോന്നി. പനിയൊന്നുമില്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ വിറക്കുന്നത്? അനന്തന്റെ ചോദ്യത്തിനുള്ള ഉത്തരം തിരയുന്ന തിരക്കിൽ അവളുടെ ചൊടികളിൽ നാമ്പിട്ട പുഞ്ചിരി അവനും കണ്ടിരുന്നു. ഒന്നുമില്ലെന്ന് പരിഭവം നടിച്ചു പറഞ്ഞുകൊണ്ട് ഡെസ്കിലേക്ക് മുഖമാഴ്ത്തി.
ഒറ്റക്കിരിക്കണ്ട കൂട്ടുകാരെ വിളിക്കൂ.. ഞാൻ പോകുന്നു.. അത്രയും പറഞ്ഞു പോകാനാഞ്ഞ അനന്തന്റെ കയ്യിൽ കയറി പിടിച്ചു വസു. പിടിത്തം മുറുകിയപ്പോൾ അവളുടെ കണ്ണുകളും പെയ്തു. എന്ത് പറ്റി സിഷ്ഠ? കണ്ണൊക്കെ നിറഞ്ഞല്ലോ? അവളുടെ കൈഅടർത്തി മാറ്റുന്നതിനൊപ്പം അവൻ ആരാഞ്ഞു. കൈ വേദനിച്ചിട്ടാണ്. കുഴപ്പമില്ല.. അത്രയും പറഞ്ഞൊപ്പിച്ചു അവൾ. എവിടെ നോക്കട്ടെ.. അവളുടെ കൈ എടുത്തു നോക്കി അവൻ.. കൈയിലൊക്കെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ആകെ ചുകന്നിരുന്നു. വാ.. അത്രെയും പറഞ്ഞവൻ മുൻപിൽ നടന്നു. നേരെ സ്റ്റാഫ് റൂമിൽ എത്തി ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും പഞ്ഞി എടുത്തു ഡെറ്റോളിൽ മുക്കി അവളുടെ കയ്യിൽ ഒപ്പിക്കൊടുത്തു. പിന്നെ ഓയിന്മെന്റും വെച്ചു.
ബാൻഡേജ് കൊണ്ട് കെട്ടികൊടുക്കാനും മറന്നില്ല. ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. സ്വന്തം ദേഹം മുറിപ്പെടുത്തി കൊണ്ടൊന്നും ചെയ്യരുത്. വേദന സഹിക്കാൻ പറ്റാത്ത ആളല്ലേ. അതുകൊണ്ട് പറഞ്ഞതാണ്. തിരിച്ചൊന്നും പറയാതെ പുഞ്ചിരിയിലൊതുക്കി നടന്നു വസു. കോറിഡോറിൽ എത്തിയതും തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു വിൽ മിസ്സ് യു നന്ദൻ സർ… പിന്നീട് തിരിഞ്ഞു നോക്കാൻ നിന്നില്ല. ഭ്രാന്തമായി തന്നെ ഞാൻ നിങ്ങളെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. അത്രമേൽ ഭ്രാന്തമായി. കാണാതെ ആ അക്ഷരങ്ങളറിയാതെ.. ദിവസങ്ങൾ തള്ളി നീക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു. ക്ലാസ്സിലെത്തിയതും പോകാനായി എല്ലാവരും വന്നിരുന്നു .
സ്റ്റാഫ് റൂമിൽ പോയി മരുന്ന് വെച്ചെന്ന് പറഞ്ഞപ്പോഴാണ് അത്രയും ഉരഞ്ഞു പൊട്ടിയത് അവരും അറിയുന്നത്. പിന്നീടുള്ള ചർച്ചകളൊക്കെ ഓണത്തെ കുറിച്ചും അവധി ദിവസങ്ങളെ കുറിച്ചുമായിരുന്നു. പാറു നാളെ നാട്ടിൽ പോകുമെന്ന് അറിയിച്ചത് കൊണ്ട് തന്നെ ഇനി പത്തുദിവസം കഴിഞ്ഞു കണ്ടാൽ മതിയെന്ന തീരുമാനം എല്ലാവരുമെടുത്തു. കുറെ നേരം ക്യാമ്പസ്സിൽ ചിലവഴിച്ചതിനു ശേഷമാണ് അവരൊക്കെ പിരിഞ്ഞു പോയത്.
രാത്രികാലങ്ങളിൽ നിന്റെ ജനാലക്കരികിൽ വന്നെത്തി നോക്കി തിരികെ പറക്കുന്ന മിന്നാമിനുങ്ങൾക്ക് എന്റെ മുഖമാകണം നിന്റെയുള്ളിൽ. അവ ഭൂമിയിലെ എന്റെ ദൂതരാണ്. നിന്നിൽ വിടരുന്ന പുഞ്ചിരിയാണ് ആ മിന്നാമിനുങ്ങുകൾക്ക് വെളിച്ചമേകേണ്ടത്. അവ വെളിച്ചവും പേറി എന്നരികിൽ പറന്നെത്തും.തുരുത്തിലകപ്പെട്ട എന്നിലേക്ക്. സിഷ്ഠ നിന്നെ മാത്രം ഓർത്തോർത്തു ഞാനൊരു തുരുത്തിലെത്തപ്പെടും നീയെന്ന ഒറ്റതുരുത്തിൽ.. നിന്റെ മാത്രം