ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8
എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )
എന്നാൽ പെട്ടന്ന് കണ്ണെത്തിയത് ആ വരികളിലായിരുന്നു.. അവന്റെ ഏറെ പ്രിയപ്പെട്ട വരികളിൽ… സിഷ്ഠ അവന്റെ മനസും ചുണ്ടുകളും ഒരു പോലെ മന്ത്രിച്ചു…. സിഷ്ഠ നിന്നെ ഞാൻ ഒരുപാട് പ്രണയിക്കുന്നുണ്ട്.. വാത്സല്യമായിരുന്നു നിന്നോട്.. പക്ഷെ ഇന്നത് മറ്റെന്തോ ആയി മാറിയിരിക്കുന്നു…
ഓരോ നിമിഷവും ഓരോ യുഗങ്ങളിലും ഓരോ ജന്മങ്ങളിലും നീ മാത്രം മതി സിഷ്ഠ എനിക്ക്… മറ്റാരെയും മറ്റൊന്നും എനിക്ക് വേണ്ട… മേശയുടെ മുകളിൽ മുറിച്ചു വെച്ചിരിക്കുന്ന പേപ്പറിൽ അവൻ കുറിച്ചിട്ടു… കാത്തിരിക്കൂ… പെണ്ണേ… നിന്നിലേക്ക് ഒരു വസന്തമായി ഞാൻ കടന്നു വരും.. ഋതുക്കളുടെ ചക്രത്തിൽ നിന്നും തെന്നിവീഴപ്പെട്ടിരിക്കുന്നു ആ പ്രണയകാലം.. അതിന്നെന്നിൽ വസന്തമായിരിക്കുന്നു… പക്ഷെ എനിക്ക് വേണ്ടത് ശിശിരകാലമാണ് പെണ്ണേ ഇലകൾ പൊഴിയുന്ന ശിശിരകാലം.. ഇല പൊഴിയും പോലെ നിന്നിൽ എന്റെ പ്രണയവും പൊഴിയും.. കാത്തിരിക്കുകയാണ് ഞാൻ.. പക്ഷെ സമയമായിട്ടില്ല.. സിഷ്ഠയുടെ മാത്രം അത്രയും കുറിച്ചുകൊണ്ട് അതേ അക്ഷരങ്ങൾ മറ്റൊരു പുസ്തകത്തിലേക്ക് പകർത്തി വെച്ചു.. എന്നാൽ ആ പുസ്തകതാളിൽ മാത്രം സിഷ്ഠ എന്ന പേരിനൊപ്പം മറ്റൊരു പേരും പതിഞ്ഞു. പിന്നീട് കണ്ണുകളടച്ചു അങ്ങനെ കിടന്നുകൊണ്ടാവൻ സിഷ്ഠയെ മനസിലേക്കാവാഹിച്ചു.. ഇതേ സമയം എന്തിനാണെന്നറിയാത്തൊരു പുഞ്ചിരി വസുവിലും വിടർന്നിരുന്നു.
എതിരെ വരുന്ന ഹരിയെ കണ്ടെങ്കിലും അവൻ ധൃതിയിൽ തന്നെയാണ് മുകളിലേക്ക് കയറി പോയത്. ഇറങ്ങി വന്ന ഹരിയോട് ഇച്ഛനെവിടെ എന്ന് ചോദിച്ചപ്പോൾ, കണ്ണേട്ടൻ ഉണ്ടല്ലോ. ചിലപ്പോൾ കാണാൻ പോയതായിരിക്കുമെന്നാണ് മറുപടി കിട്ടിയത്. ശരിയാണ്.. അവർ ഒരിക്കലും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. പരസ്പരം ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട്.. എന്നാൽ ഹരിയുടെ ഏട്ടൻ എപ്പോഴും തങ്ങളിൽ നിന്ന് അകന്നു നിന്നിട്ടേയുള്ളു. തന്നോട് ഇതുവരെ പ്രത്യേകമായൊരു അടുപ്പമേയില്ല. കുഞ്ഞിലൊക്കെ ഭയങ്കര സ്നേഹമായിരുന്നു. പതിയെ പതിയെ അത് കുറഞ്ഞു. പിന്നീട് താനും മിണ്ടാൻ പോകാറില്ല. വീട് വിട്ടുപോയപ്പോൾ പോലും ഒരു വാക്ക് തന്നോട് പറഞ്ഞിട്ടില്ലായിരുന്നു… കുറച്ചു നേരം കഴിഞ്ഞാണ് സുദേവ് തിരികെ വന്നത്. അവനെത്തിയതും അവർ കോളേജിലേക്ക് തിരിച്ചു..
അനന്തനെ മാറി നിന്നു തന്നെയാണ് അവൾ നോക്കി കണ്ടത്. പിന്നീടുള്ള ക്ലാസ് അനന്തന്റെ ആയിരുന്നത് കൊണ്ടുതന്നെ വളരെ ഉന്മേഷത്തോടെയാണ് അവളിരുന്നത്. മറ്റെങ്ങോട്ടും നോട്ടം മാറ്റാതെ അവൾ അവനെ മാത്രം നോക്കിയിരുന്നു. ഇടയ്ക്കിടെ അവന്റെ സ്വാഭാവിക നോട്ടം അവളിലേക്കും എത്തിയിരുന്നു. കണ്ണിമ വെട്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്ന വസുവിനെ കണ്ടതും അവൻ നോട്ടം മാറ്റിക്കളയും. എന്നാൽ വളരെ സൂക്ഷ്മമായി തന്നെ അവൾ അവന്റെ ഓരോ ഭാവങ്ങളും തന്റെ മനസ്സിൽ പതിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു.. ക്ലാസ് കഴിഞ്ഞതും വളരെ അപ്രതീക്ഷിതമായി അവൻ വസുവിന്റെ അടുത്തേക്ക് വന്ന് അറ്റന്റൻസ് രജിസ്റ്റർ നീട്ടി. അതിൽ ഇന്നത്തെ അറ്റന്റൻസ് മാർക്ക് ചെയ്യാൻ പറഞ്ഞതും, തെല്ലൊന്നമ്പരന്നാണെങ്കിലും അവൾ എല്ലാവരുടെയും മാർക്ക് ചെയ്തവന് നേരെ നീട്ടി. മറുപടി ഒരു പുഞ്ചിരിയിലൊതുക്കി അവൻ നടന്നു നീങ്ങി..