ദുരന്തമുഖത്ത് മാതൃകാപരം ഈ രക്ഷാപ്രവർത്തനം – ആർ എസ് സി

ഷാർജ: ഒന്നിനു പിറകെ ഒന്നായി കേരളത്തെ ബാധിക്കുന്ന ദുരന്തങ്ങളെ നേരിടുന്നതിൽ കരിപ്പൂർ മോഡൽ രക്ഷാപ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്ന് ആർ എസ് സി പറഞ്ഞു. രണ്ടര മണിക്കൂർ കൊണ്ടാണ്
 

ഷാർജ: ഒന്നിനു പിറകെ ഒന്നായി കേരളത്തെ ബാധിക്കുന്ന ദുരന്തങ്ങളെ നേരിടുന്നതിൽ കരിപ്പൂർ മോഡൽ രക്ഷാപ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്ന് ആർ എസ് സി പറഞ്ഞു. രണ്ടര മണിക്കൂർ കൊണ്ടാണ് പ്രദേശവാസികൾ പ്രാഥമിക രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

കോവിഡും രാജമല സംഭവവും മറ്റു മഴക്കെടുതികളും കേരളത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഇത്തരം മാനവിക നീക്കങ്ങളാണ് ആശ്വാസമെന്നും കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ രക്ഷാദൗത്യം ഏറ്റെടുത്ത നാട്ടുകാരുടെ ധീരത മാതൃകാപരവും അഭിനന്ദനീയവുമാണെന്നും രിസാല സ്റ്റഡി സർക്കിൾ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ പിടിയിലമർന്ന കന്റോൺമെന്റ് സോൺ ആയിട്ടു പോലും, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും രാത്രി വൈകിയും രക്തം നൽകാൻ സന്നദ്ധത അറിയിച്ചും മുന്നിൽ നിന്ന യുവാക്കൾ ഈ കാലത്തും മാനവികതയുടെ ഉദാത്ത മാതൃക ഉയർത്തിപ്പിടിച്ച് സക്രിയ യൗവനം അടയാളപ്പെടുത്തുകയായിരുന്നു.

മംഗലാപുരം വിമാനദുരന്തം പ്രവാസികളുടെ ഒരു നോവായി ഇപ്പോഴും അവശേഷിക്കുകയാണ്. വേണ്ടത്ര നഷ്ടപരിഹാരം നൽകാൻ ഇതുവരെ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കരിപ്പൂർ ദുരന്തത്തിൽ പെട്ടവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് ഈ അവസ്ഥയുണ്ടാകരുതെന്നും ആർ എസ് സി അഭിപ്രായപ്പെട്ടു

മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആർ എസ് സി ഗൾഫ് കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.