പ്രിയമുള്ളവൾ: ഭാഗം 78
Sep 16, 2024, 10:33 IST
രചന: കാശിനാഥൻ
മിന്നുവും അമ്മുവും ഒക്കെ സ്കൂളിൽ നിന്നും വന്നപ്പോൾ നന്ദു വിവരങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, ഇത് നല്ല ഒരു തുടക്കം ആവട്ടെ എന്നത് ആയിരുന്നു അവരുടെ അഭിപ്രായം. അന്ന് വിളക്ക് വെച്ചപ്പോൾ നന്ദന ശരിക്കും ഭഗവാനോട് പ്രാർത്ഥിച്ചു, ഇതിലോടെ എങ്കിലും ഒന്ന് കര കേറാൻ ഒരു മാർഗം കാണിച്ചു തരണേയെന്ന്. ഭദ്രൻ എത്തിയപ്പോൾ എല്ലാവരും കൂടി നാമം ചൊല്ലുകയാണ്. കൈയിൽ ഒരു ചെറിയ പൊതിയുമായി അവൻ അകത്തേക്ക് കയറി പോയി. ഭദ്രേട്ടാ, നാലഞ്ച് കുട്ടികൾ കൂടി വന്നാൽ മതിയായിരുന്നു അല്ലേ, ഇന്ന് വന്ന ആ ചേച്ചി പറഞ്ഞത് അവരുടെ പരിചയത്തിൽ ഉള്ള ഏതോ പിള്ളേരും ഉണ്ട് എന്നാണ്. കിടക്കാൻ നേരവും പെണ്ണിന് ടെൻഷൻ, ഇത് തന്നെയാണ് പറച്ചിലും. വരുന്നവർ വരട്ടെടി,അതിനു നി ഇങ്ങനെ പേടിക്കാതെന്നേ.. ഭദ്രൻ തന്റെ വലത് കൈ നീട്ടി കൊടുത്തപ്പോൾ അവൾ അവിടേക്ക് കയറി ചുരുണ്ടു കൂടി. "ഇന്നെങ്ങനെയ, വല്ലതും നടക്കുമോ " പതിയെ അവൻ ചോദിച്ചപ്പോൾ നന്ദു അവനെ നോക്കി കണ്ണുരുട്ടി. "ഹ്മ്മ്.. എന്ത് പറ്റി " . "ഒന്നും പറ്റിയിട്ട് അല്ല, എനിക്ക് ഇപ്പൊ ഒരു മൂഡും ഇല്ല ഭദ്രേട്ടാ " "സെറ്റ് ആക്കാം, പോരേ " "വേണ്ട, ഇന്ന് ഇനി വേണ്ടന്നേ, എനിക് ആകെ ടെൻഷൻ ആണ്, ഏട്ടൻ കിടന്ന് ഉറങ്ങാൻ നോക്ക് " അവൾ പറഞ്ഞപ്പോൾ ഭദ്രൻ പിന്നീട് നിർബന്ധിക്കാനും പോയില്ല. ** അടുത്ത ദിവസം കാലത്തെ എഴുന്നേറ്റു നന്ദനയും ഭദ്രനും കൂടി മേലേക്കാവിൽ പോയി, ഭഗവതിയേ കണ്ടു തൊഴാൻ. ദേവിയമ്മയ്ക്ക് ഇഷ്ട്ടം ഉള്ള ചെമ്പരത്തി മാലയും ആയിട്ട് അവൾ ശ്രീക്കോവിലിന്റെ മുന്നിൽ ചെന്നു നിന്നത്. എണ്ണയും ചന്ദന തിരിയും കർപ്പൂരവും ഒക്കെ സമർപ്പിച്ച ശേഷം, തൊഴു കൈയോടെ അവൾ ദേവിയെ നോക്കി തന്റെ സങ്കടവും പ്രശനവും ഒക്കെ ബോധിപ്പിച്ചു. എത്ര നേരം ആ നിൽപ്പ് നിന്ന് എന്ന് പോലും അവൾക്ക് അറിയില്ല. ഒടുവിൽ ഭദ്രൻ വന്നു കൈ തണ്ടയിൽ തോണ്ടിയപ്പോൾ അവൾ കണ്ണു തുറന്നത് പോലും. എത്രയൊക്കെ ആയാലും ശരി മേലേക്കാവിലമ്മയേ തൊഴുതു ഇറങ്ങി വരുമ്പോൾ മനസിന് വല്ലാത്ത അനുഭൂതി ആണ്. എല്ലാം ശരിയാകും, എന്നൊരു തോന്നൽ നമ്മുടെ മനസിനെ കീഴ്പ്പെടുത്തിക്കളയും എന്ന് ഭദ്രൻ എപ്പോളും പറയും. അത് സത്യം ആണെന്ന് നന്ദനയ്ക്ക് ഇന്ന് തോന്നി. വീട്ടിലെത്തിയപ്പോൾ അമ്മുവും മിന്നുവും പോയിരിന്നു. ഗീതമ്മ അടുക്കളയിൽ ആണ്. വേഷം മാറിയ ശേഷം നന്ദന അമ്മയുടെ അടുത്തേക്ക് ചെന്നു.. ചോറ് വെന്തു വാർത്തു ഇട്ടിട്ടുണ്ട്, പിന്നെ പയറു തോരനും വെച്ചിട്ടുണ്ട്. കുറച്ചു കിളിച്ചുണ്ടൻ മാങ്ങ കിട്ടിയപ്പോൾ അത് അച്ചാറിനു അരിഞ്ഞു വെയ്ക്കുകയാണ് അവർ. "തിരക്ക് ഉണ്ടായിരുന്നോ മോളെ " 'സ്കൂൾ ദിവസമായതു കൊണ്ട് അധികം ആളില്ല അമ്മേ, അഞ്ചെട്ടു പേരേ ഒള്ളു " ഇഡലിയും സാമ്പാറും ഒരു പ്ലേറ്റിലേക്ക് എടുക്കുകയാണ് നന്ദന. "മോള് കഴിക്കുന്നില്ലേ," ഭദ്രന് മാത്രമാണ് അവൾ കഴിക്കാൻ എടുത്തതെന്ന് മനസ്സിലായതും അമ്മ അവളോട് ചോദിച്ചു. " എനിക്ക് കുറച്ചു ചൂട് ചോറ് മതി അമ്മേ, കഴിഞ്ഞദിവസം ഇഡലി കഴിച്ചിട്ട് എനിക്ക് അങ്ങ് ഭയങ്കര നെഞ്ചരിച്ചിൽ ആയിരുന്നു," ഭദ്രന് കുടിക്കുവാനായി ഒരു ഗ്ലാസ് കട്ടൻ ചായ കൂടി അവൾ തിളപ്പിക്കുവാനായി അടുപ്പത്തേക്ക് വെച്ചു. ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും ഒരു ലോഡ്, എടുക്കുവാൻ ചെല്ലാമോ എന്ന് ചോദിച്ചത് ജോസ് അച്ചായൻ ഭദ്രനെ വിളിച്ചു. വൈകാതെ തന്നെ അവൻ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് അമ്മയും നന്ദനയും മാത്രമായി വീട്ടിൽ. ഉമ്മറം ഒക്കെ എന്നും അടിച്ചു വാരി വൃത്തിയാക്കി ഇടുന്നതാണെങ്കിലും, അന്ന് ട്യൂഷൻ തുടങ്ങുന്ന ദിവസമായതിനാൽ നന്ദന അവിടെ ഒക്കെ തേച്ച് കഴുകി വൃത്തിയാക്കിയിട്ടു. കസേരകൾ ഒക്കെ പൊടിതട്ടിയെടുത്ത്, വെയിലത്ത് ഇട്ടു. ആകെക്കൂടി അവൾ വല്ലാത്ത ഒരു, മാനസിക അവസ്ഥയിൽ ആയിരുന്നു. എങ്ങനെയെങ്കിലും ഒന്ന് കരകയറി വരണേ എന്നു മാത്രമേയുള്ളൂ അവളുടെ പ്രാർത്ഥന. 10 കുട്ടികളെ കിട്ടിയിരുന്നുവെങ്കിൽ, തനിക്ക് ഇത്തിരി പൈസ ഒക്കെ മിച്ചം പിടിക്കാമായിരുന്നു, എന്ന് അവൾ ഓർത്തു. വേറെ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ മോളെ, ഒരു രൂപ പോലും വണ്ടിക്കൂലി മുടക്കണ്ട, ഒരു നാരങ്ങാവെള്ളം പോലും മേടിച്ചു കുടിച്ച് പൈസ കളയേണ്ട കാര്യവുമില്ല, ഇത് നമ്മുടെ വീട്ടിലിരുന്ന് ചെയ്യുന്ന ജോലിയല്ലേ, നീയ് നന്നായിട്ട് അങ്ങ് പഠിപ്പിച്ചാൽ മതി, ഈ കുട്ടികൾക്കൊക്കെ സ്കൂളിൽ നല്ല മാർക്ക് കിട്ടുകയാണെങ്കിൽ ടീച്ചേഴ്സും ബാക്കി കൂട്ടുകാരും ഒക്കെ ചോദിക്കില്ലേ, എവിടെയാണ് ട്യൂഷൻ പഠിക്കുന്നത് എന്ന്, അതുവെച്ച്, വേറെയും പിള്ളേര് വരും നീ കണ്ടോ.... അവൾക്ക് ഒരുപാട് ശുഭാപ്തി വിശ്വാസമാണ് ഗീതമ്മ നൽകിക്കൊണ്ടിരുന്നത്. അവരുടെ പറച്ചിൽ ഒക്കെ കേൾക്കുമ്പോൾ, നന്ദു, ആ കവിളിൽ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കും. സ്വന്തം അമ്മയ്ക്കുള്ളതിനേക്കാൾ പതിന്മടങ്ങ് സ്നേഹമാണ്, ഈ അമ്മയ്ക്ക് തന്നോട് എന്നു പലപ്പോഴും നന്ദന ഓർത്തിട്ടുണ്ട്. അത്രയ്ക്കാണ് അവർ ഓരോ ഘട്ടത്തിലും തന്നെ ചേർത്തു പിടിക്കുന്നത്. സ്വന്തം അമ്മ ശാപവാക്കുകൾ കൊണ്ട്, തന്നെ വിഷമിപ്പിച്ചപ്പോൾ, ഗീതമ്മ, എന്ത് സ്നേഹത്തോടെയാണ് സംസാരിച്ചതെന്ന് അവൾ ഓർത്തു.. ഒരുപക്ഷേ താനും ഈ ഒരു അവസ്ഥയിൽ, ഇങ്ങനെയൊക്കെ പെരുമാറു എന്ന് സ്വയം ആശ്വസിച്ച് അവൾ ഇരുന്നു. ഉച്ചയൂണും കഴിഞ്ഞ് നന്ദനയും അമ്മയും ഇത്തിരി സമയം വിശ്രമിച്ചു. അതിനുശേഷം മൂന്നുമണിയൊക്കെ കഴിഞ്ഞപ്പോൾ, നന്ദന എഴുന്നേറ്റ് ചെന്നു ചായ വെച്ചു, എന്നിട്ട് അമ്മയെ പോയി വിളിച്ച് എഴുന്നേൽപ്പിച്ചു. ഇരുവരും കൂടിയിരുന്ന ചായ ഒക്കെ കുടിച്ച ശേഷം, കുറച്ച് വിറക് ഒടിച്ചു വയ്ക്കുവാനായി നന്ദന, പിന്നാമ്പുറത്തേക്ക് പോയി. നല്ല ഉണങ്ങിയ റബർ വിറക് കിടപ്പുണ്ടായിരുന്നു. അതെല്ലാം ഒടിച്ചെടുത്തു കൊണ്ടുവന്ന്, അവൾ പാതകത്തിന്റെ അടിയിൽ വെച്ചു.. എന്നിട്ട്, കുളിച്ചിട്ട് വരാം എന്നും പറഞ്ഞ്, മാറിക്കുവാനുള്ള ചുരിദാറും എടുത്ത് കുളിമുറിയിലേക്ക് പോയി. കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ, അമ്മുവും മിന്നുവും എത്തിയിരുന്നു.. " ചേച്ചി ട്യൂഷൻ എടുക്കുന്നുണ്ടോ എന്ന് പലരും ചോദിക്കാൻ തുടങ്ങി കേട്ടോ, ഇന്നിങ്ങോട്ട് വന്നപ്പോൾ, കവലയിൽ കട നടത്തുന്ന, സുജ ചേച്ചിയുടെ, മോളുടെ കുട്ടിക്ക് വേണ്ടി അവർ, ഞങ്ങളുടെ ചോദിച്ചു.. ആ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്, ചേച്ചിയുടെ ക്വാളിഫിക്കേഷൻ ഒക്കെ, ഒന്നു പറയാമോന്ന് അവരുടെ മകളും ചോദിച്ചു കേട്ടോ.. ഞങ്ങൾ എല്ലാ ഡീറ്റെയിൽസും പറഞ്ഞു കൊടുത്തിട്ടുണ്ട്, നാളെ വിളിക്കാം എന്ന് പറഞ്ഞ് നമ്പർ ഒക്കെ വാങ്ങിയിട്ടുണ്ട്, ഭദ്രേട്ടന്റെ ഫോൺ നമ്പർ അല്ലേ ബോർഡിൽ കൊടുത്തിരിക്കുന്നത്... " മിന്നു ചോദിച്ചപ്പോൾ നന്ദന അതെ എന്ന് തലയാട്ടി. ചേച്ചിക്ക് കൂടി അത്യാവശ്യം ആയിട്ട് ഒരു ഫോൺ മേടിക്കണം, ഇനി വല്യേട്ടൻ വണ്ടി ഓടിക്കുന്ന സമയത്തെങ്ങാനും ആണ്, ആളുകൾ വിളിക്കുന്നതെങ്കിൽ അത് ബുദ്ധിമുട്ടാവില്ലേ,, അമ്മുവിന്റെ അഭിപ്രായമായിരുന്നു അത്. ശരിയാണെന്ന്, നന്ദനയും ഗീതമ്മയും പറയുകയും ചെയ്തു. അങ്ങനെ എല്ലാവരും സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ്, തലേദിവസം വന്നിട്ട് പോയ കുട്ടികൾ, രണ്ടാളും അവരുടെ അമ്മയോടൊപ്പം വരുന്നത്, ഒപ്പം തന്നെ വേറെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. "ഇവരു, ചേട്ടന്റെ കൂടെ വണ്ടിയോടിക്കുന്ന സുമേഷിന്റെ കുട്ടികളാണ്,, ഇവരുടെ അമ്മ, ഒരു തുണിക്കടയിൽ നിൽക്കുകയാണ്, ഇന്നലെ,ഇവിടെ വന്നിട്ട് പോയപ്പോഴാണ്,ആര്യയും എന്നോട് ചോദിച്ചത്, ഈ കുട്ടികളെ കൂടി പഠിപ്പിക്കാൻ പറ്റുമോ എന്ന്. പിന്നെ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പറഞ്ഞോളാൻ ഗീത ചേച്ചി പറഞ്ഞതുകൊണ്ട്, ഞാൻ ഇവരെയും കൂട്ടി പോന്നു. രണ്ടുപേരും എന്റെ കുട്ടികളുടെ ഒപ്പം തന്നെയാണ് പഠിക്കുന്നത്, അതേ പ്രായവും.. അതിനെന്താ ലിജി യാതൊരു കുഴപ്പവുമില്ല, കുട്ടികളൊക്കെ വരട്ടെ, നന്ദന മോള് നന്നായി പഠിപ്പിച്ചോളും, എന്തായാലും, ഇനി ക്രിസ്മസ് പരീക്ഷയല്ലേ വരാൻ പോകുന്നത്, അപ്പോൾ ഉറപ്പായിട്ടും ഇവർക്കൊക്കെ നല്ല മാർക്ക് കിട്ടും... അല്ലേ മോളെ... ഗീതമ്മ മരുമകളെ നോക്കിക്കൊണ്ട് ലിജിയോട് പറഞ്ഞത്.....കാത്തിരിക്കൂ.........