നെയ്മറുടെ പരുക്കിൽ ബ്രസീൽ ക്യാമ്പിൽ ആശങ്ക; വിശദമായ പരിശോധന ആവശ്യമെന്ന് കോച്ച്
 

 

ലോകകപ്പിൽ വിജയത്തുടക്കം നേടിയെങ്കിലും ബ്രസീൽ ക്യാമ്പിൽ കടുത്ത ആശങ്ക. സൂപ്പർ താരം നെയ്മറിന് മത്സരത്തിനിടയിലേറ്റ പരുക്കാണ് ആശങ്കക്ക് വഴിവെച്ചിരിക്കുന്നത്. സെർബിയൻ താരം നിക്കോള മിലെൻകോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരുക്കേറ്റത്. കളി തീരാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ താരത്തെ പിൻവലിച്ചിരുന്നു

സ്‌കാനിംഗിനും വിശദ പരിശോധനക്കും ശേഷമെ നെയ്മറിന്റെ പരുക്കിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കാനാകൂവെന്ന് ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞിരുന്നു. ടീമിന് താരത്തെ ആവശ്യമായിരുന്നതിനാലാണ് കണങ്കാലിന് പരുക്കേറ്റതിന് ശേഷവും നെയ്മർ കളിക്കളത്തിൽ തന്നെ തുടർന്നതെന്നാണ് ടിറ്റെ പറഞ്ഞത്. 

വിശദമായ പരിശോധനക്ക് 48 മണിക്കൂർ വരെ കാത്തിരിക്കേണ്ടതുണ്ട്. നെയ്മറെ നാളെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കുമെന്നും ടീം ഡോക്ടർ റോഡ്രിഗോ ലസ്മാർ പറഞ്ഞു.