അത്തരം അസംബന്ധങ്ങൾക്ക് വേണ്ടി സമയം പാഴാക്കാനില്ല; മാർട്ടിനസിന് മറുപടിയുമായി എംബാപെ
 

 

ലോകകപ്പ് ജയാഘോഷത്തിനിടെ അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ പരിഹാസങ്ങളോടും അധിക്ഷേപങ്ങളോടും പ്രതികരിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെ. അത്തരം കാര്യങ്ങൾക്ക് ഊർജം കളയാനില്ലെന്ന് എംബാപെ പറഞ്ഞു. മത്സരശേഷം ലയണൽ മെസിയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി

ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംബാപെ. ലോകകപ്പ് ഫൈനലിലെ പരാജയം പ്രയാസകരമായിരുന്നു. എന്നാൽ ഇന്ന് ജയിച്ചപ്പോൾ ആശ്വാസം തോന്നുന്നു. എനിക്ക് ഗോൾ നേടാനുമായി എന്നും എംബാപെ പറഞ്ഞു. 

മാർട്ടിനസിന്റെ വംശീയാധിക്ഷേപത്തോടുള്ള എംബാപെയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങൾ എന്റെ പ്രശ്‌നമല്ല. അത്തരം അസംബന്ധങ്ങൾക്ക് വേണ്ടി ഞാൻ സമയം പാഴാക്കാറില്ലെന്നും എംബാപെ പറഞ്ഞു.