{"vars":{"id": "89527:4990"}}

വെടിക്കെട്ട് പൊട്ടിച്ച് വീണ്ടും സഞ്ജു; പടനയിച്ച് വിജയം കൊയ്തു

 
  ഹൈദരാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20യില്‍ അവിസ്മരണീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കൈയ്യടക്കിയ സഞ്ജു സാംസണ്‍ വീണ്ടും. പിറന്ന നാടിന് വേണ്ടി ജഴ്‌സിയണിഞ്ഞ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു തന്റെ മിന്നും പ്രകടനത്തിലൂടെ ടീമിനെ രക്ഷിച്ചു. ബംഗ്ലാദേശിനെതിരെ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി നേടിയ രാജീഗ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് വീണ്ടും സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം അരങ്ങേറിയത്. സര്‍വ്വീസസിനെതിരെ നടന്ന കേരളത്തിന്റെ ആദ്യ മത്സരത്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സറുകളുമായി 45 പന്തില്‍ 75 റണ്‍സാണ് എടുത്തത്. ആദ്യം ബാറ്റ് ചെയ്ത സര്‍വീസിന്റെ 149 എന്ന റണ്‍സ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം മറികടന്നു. മൂന്ന് വിക്കറ്റിന്റെ സുരക്ഷിതമായ വിജയമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിന്റെ ബാറ്റിംഗ് നിരയില്‍ സഞ്ജു മാത്രമാണ് ഫിഫ്റ്റി കടന്നതും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് എന്നതും ശ്രദ്ധേയമാണ്. രോഹന്‍ എസ് കുന്നുമ്മല്‍ 27, സല്‍മാന്‍ നിസാര്‍ പുറത്താകാതെ 21 എന്നിവര്‍ മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്. ഫിഫ്റ്റി നേടിയെങ്കിലും കളിയിലെ താരമായത് കേരളത്തിന്റെ സ്പിന്നര്‍ അഖില്‍ സ്‌കറിയയാണ്. നാല് ഓവറില്‍ മൂപ്ത് റണ്‍സ് വഴങ്ങി അ#്ച് വിക്കറ്റ് വീഴ്ത്തിയ സ്‌കറിയയെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ഗ്രൂപ്പ് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കരുത്തരായ മഹാരാഷ്ട്രയുമായി തിങ്കളാഴ്ചയാണ് കേരളത്തിന്റെ അടുത്ത മത്സരം.