തോമസ് പാർട്ടിക്ക് ഹസ്തദാനം നൽകാതെ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസ്; ലോകകപ്പിൽ വൻ വിവാദം
ബോസ്റ്റൺ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് - ഘാന മത്സരത്തിന് തൊട്ടുമുമ്പ് ഘാന മിഡ്ഫീൽഡർ തോമസ് പാർട്ടിക്ക് ഹസ്തദാനം (Handshake) നൽകാതെ ഇംഗ്ലീഷ് താരം ജെഡ് സ്പെൻസ്. മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക ഹസ്തദാന ചടങ്ങിനിടെയാണ് ടോട്ടനം ഹോട്സ്പർ പ്രതിരോധ താരം കൂടിയായ സ്പെൻസ് പാർട്ടിയെ മനഃപൂർവ്വം അവഗണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
മറ്റു കളിക്കാർക്കെല്ലാം ഹസ്തദാനം നൽകിയ സ്പെൻസ്, തോമസ് പാർട്ടിക്ക് മുന്നിലെത്തിയപ്പോൾ തന്റെ കൈ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. യുകെയിൽ നാല് സ്ത്രീകളുടെ പരാതിയിൽ ഏഴ് ബലാത്സംഗക്കേസുകളിലും ലൈംഗിക അതിക്രമക്കേസിലും പ്രതിയായ തോമസ് പാർട്ടി നിലവിൽ വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് സ്പെൻസിന്റെ ഭാഗത്തുനിന്നുള്ള ഈ പരസ്യമായ പ്രതിഷേധമെന്നാണ് വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം ഘാനയുടെ ആദ്യ മത്സരത്തിനായി കാനഡയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പാർട്ടിയെ ഇമിഗ്രേഷൻ അധികൃതർ വിലക്കിയിരുന്നു. എന്നാൽ അമേരിക്കയിൽ വിസ ലഭിച്ചതിനെത്തുടർന്നാണ് ബോസ്റ്റണിൽ നടന്ന ഈ മത്സരത്തിൽ താരം കളിക്കാനിറങ്ങിയത്. മത്സരത്തിൽ തോമസ് പാർട്ടി പന്ത് തൊട്ടപ്പോഴെല്ലാം സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ താരത്തെ കൂവിവിളിക്കുകയും ചെയ്തു. അതേസമയം മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ (0-0) പിരിഞ്ഞു.