വാംഖഡെയിൽ ഇന്ന് തീപാറും: രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ, കണ്ണുകളെല്ലാം സഞ്ജുവിൽ
ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. ടി20 ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യൻമാരുമായ ഇന്ത്യ കിരീടം തിരിച്ചുപിടിക്കാനായാണ് ഇന്നിറങ്ങുന്നത്. രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ട് 2022ലെ ലോകപ്പ് ജേതാക്കളാണ്
സൂപ്പർ എട്ടിലെ അവസാന മത്സരം കളിച്ച അതേ ടീമിനെ തന്നെയാകും ഇരു ടീമുകളും നിലനിർത്തുക. കഴിഞ്ഞ രണ്ട് ലോകകപ്പ് സെമിയിലും ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയിരുന്നു. ഇതിൽ 2024ൽ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 2022ൽ ആകട്ടെ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്
മലയാളി താരം സഞ്ജു സാംസണിലാണ് എല്ലാ കണ്ണുകളും. സൂപ്പർ എട്ടിലെ അവസാന നിർണായക മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് വിൻഡീസിനെതിരെ ഇന്ത്യയെ വിജയിപ്പിച്ചത്. മുൻനിരയിൽ അഭിഷേക് ശർമയുടെ ഫോമില്ലായ്മയാണ് ഇന്ത്യക്ക് ഏറെ പ്രതിസന്ധി