{"vars":{"id": "89527:4990"}}

ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം
 

 

വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ തകർച്ചയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്നും തടഞ്ഞത്. ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് അവർക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

ഞെട്ടലോടെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ തുടക്കം. സ്‌കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഓപൺ റയൻ റക്കിൽറ്റൻ പൂജ്യത്തിന് മടങ്ങി. പിന്നീട് രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ക്വന്റൻ ഡികോക്കും ടെംബ ബവുമയും ചേർന്ന് സ്‌കോർ 100 കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്

48 റൺസെടുത്ത ബവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാത്യു ബ്രീറ്റ്‌സ്‌കുമൊന്നിച്ച് ഡികോക് സ്‌കോർ മുന്നോട്ടു ചലിപ്പിച്ചു. 24 റൺസെടുത്ത ബ്രീറ്റ്‌സ്‌കിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. എയ്ഡൻ മർക്രാം ഒരു റൺസിന് വീണു. ഇതിനിടെ ഡികോക്ക് സെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ഡികോക്ക് പുറത്താകുകയും ചെയ്തു. 89 പന്തിൽ ആറ് സിക്‌സും 8 ഫോറും സഹിതം 106 റൺസാണ് ഡികോക്ക് എടുത്ത്

ഡെവാൾഡ് ബ്രെവിസ് 29 റൺസും മാർക്കോ ജാൻസൺ 17 റൺസുമെടുത്തു. കേശവ് മഹാരാജ് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി