കൊവിഡ് രോഗികളുടെ വിവര ശേഖരണം: ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം ടവർ ലൊക്കേഷൻ മാത്രം നോക്കിയാൽ മതിയാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ് രോഗികളുടെ സിഡിആർ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സർക്കാർ നിലപാട് തിരുത്തിയത്.
ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്‌നമില്ലെന്നും മറ്റ് രേഖകൾ വേണമെങ്കിൽ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊവിഡ് രോഗികളുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
പോലീസിന് രോഗികളുടെ ഫോൺ രേഖകൾ ശേഖരിക്കുന്നതിന് യാതൊരു അധികാരവുമില്ലെന്നും അവർ പ്രതികളല്ല, രോഗികൾ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.