ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല, ശരീരത്തിൽ മുറിവോ ചതവോ ഇല്ല; ദേവനന്ദയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കൊല്ലം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെടുത്ത ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. ബാഹ്യമായ പരുക്കുകളൊന്നും തന്നെ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വസ്ത്രങ്ങളെല്ലാം
 

കൊല്ലം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെടുത്ത ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. ബാഹ്യമായ പരുക്കുകളൊന്നും തന്നെ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

വസ്ത്രങ്ങളെല്ലാം തന്നെ കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. അതേസമയം മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും ഫോറൻസിക് വിദഗ്ധർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തുക

ആറ്റിൽ നിന്നും ലഭിച്ച ഷാൾ ദേവനന്ദയുടേതാണെന്ന് അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടിയുടെ വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് രാവിലെ ഏഴേ മുക്കാലോടെ മൃതദേഹം ലഭിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ദേവനന്ദയെ കാണാതാകുന്നത്.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. മകളെ കാണാനില്ലെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. എന്നാൽ ജീവനറ്റ മകളുടെ ശരീരമാണ് പ്രദീപിന് കാണാനായത്.