നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ പിടിക്കില്ലെന്ന് ഉറപ്പ് നൽകിയത് സ്വപ്‌ന; വിഹിതം കോൺസുൽ ജനറലിനും: വെളിപ്പെടുത്തലുമായി സന്ദീപ്

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സന്ദീപ് നായർ. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ ഒരിക്കലും പിടിക്കില്ലെന്ന് പറഞ്ഞു തന്നത് സ്വപ്ന സുരേഷാണെന്ന് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് മൊഴി
 

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സന്ദീപ് നായർ. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ ഒരിക്കലും പിടിക്കില്ലെന്ന് പറഞ്ഞു തന്നത് സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനകൾ, എങ്ങനെയാണ് സ്വർണവും പണവും കടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് സന്ദീപ് നായർ വെളിപ്പെടുത്തിയത്.

കെടി റമീസാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ സ്വർണം കൊണ്ടുവരാൻ കഴിയുമോയെന്ന് ചോദിച്ച് തന്നെ സമീപിച്ചത്. തുടർന്ന് താൻ സരിത്തുമായി ബന്ധപ്പെട്ടു. എന്നാൽ ഗ്രീൻചാനൽ വഴി സ്വർണം കൊണ്ടുവരാൻ സാധിക്കില്ലെന്ന് സരിത് പറഞ്ഞു. തുടർന്നാണ് സ്വപ്‌നയുമായി ബന്ധപ്പെടുന്നത്.

സ്വപ്‌നയാണ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിത്യേന സാധനങ്ങൾ വരുന്നുണ്ടെന്നും അതുവഴി സ്വർണം കൊണ്ടുവന്നാൽ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞത്. ഇത്തരം സ്ധാനങ്ങൾ വലിയ പരിശോധനയില്ലാതെയാണ് വരുന്നതെന്നും സ്വപ്‌ന പറഞ്ഞു

കിലോക്ക് 45,000 രൂപ എന്നതാണ് റമീസ് വാഗ്ദാനം ചെയ്ത തുക. എന്നാൽ കോൺസുൽ ജനറൽ അറിഞ്ഞു കൊണ്ടാണ് സ്വർണക്കടത്തെന്നും അദ്ദേഹത്തിനും വിഹിതം നൽകണമെന്നും സ്വപ്‌ന പറഞ്ഞു. ഒരു കിലോ സ്വർണത്തിന് 1000 യു എസ് ഡോളർ എന്നതാണ് സ്വപ്‌ന ആവശ്യപ്പെട്ട തുക.

കോൺസുൽ ജനറലിന് ജർമനിയിൽ ബിസിനസ്സിനും ദുബൈയിൽ വീട് വെക്കാനും പണം വേണമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. കോൺസുൽ ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുമെന്നും നേരത്തെ അറിയാമായിരുന്നുവെന്നും സന്ദീപ് പറയുന്നു