കൊല്ലത്ത് ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ആയിരത്തിലേറെ പേർ; ഉറവിടം കണ്ടെത്താനായില്ല

കൊല്ലത്തെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇവരുടെ സമ്പർക്ക പട്ടികയിൽ ആയിരത്തിലധികം പേരാണ്
 

കൊല്ലത്തെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇവരുടെ സമ്പർക്ക പട്ടികയിൽ ആയിരത്തിലധികം പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ചാത്തന്നൂർ എം.എൽ.എ ജി എസ് ജയലാലും ഇതിൽ പെടുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചു.

 

രോഗബാധിത ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടി ആയതിനാൽ പഞ്ചായത്ത് ബ്ലോക്ക് തലത്തിലുള്ള നിരവധി ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്. ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു പൂട്ടി.

അതേസമയം ജില്ലയിൽ സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ആരോഗ്യ പ്രവർത്തകയുടെ പ്രവർത്തന മേഖലയായ ചാത്തന്നൂരിൽ മുൻപ് രോഗബാധിതർ ഉണ്ടായിരുന്നു. ഇവരിൽ നിന്നാവും രോഗം ബാധയുണ്ടായതെന്നാണ് സൂചന. അതിനിടെ ആര്യങ്കാവ് അതിർത്തി വഴി കേരളത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. തമിഴ്‌നാട് കടയന്നൂർ സ്വദേശി ഹരീഷാണ് ലോറിയുടെ സ്റ്റെപ്പിനിയുടെ അടിയിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാൻ ശ്രമിച്ചത്.