മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10നായിരുന്നു അന്ത്യം
പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ 1926 മാർച്ച് 18നാണ് കവിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തിലും സംസ്‌കൃതത്തിലും ജ്യോതിഷത്തിലും അറിവ് കരസ്ഥമാക്കി. മംഗളോദയം, യോഗക്ഷമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്
1956 മുതൽ ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ചു. 1975ൽ തൃശ്ശൂർ നിലയത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. കവിതകളും നാടകങ്ങളും ചെറുകഥകളും ഉപന്യാസങ്ങളുമായി 46ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകൾ, പഞ്ചവർണക്കിളി, തുടങ്ങിയവയാണ് പ്രധാന കൃതികൾ
സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീർത്തി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, ജ്ഞാനപീഠ പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.