കോടതിയുടെ ഔദാര്യം ആവശ്യമില്ല, മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ; രണ്ട് ദിവസത്തെ സാവകാശം നൽകി സുപ്രീം കോടതി
കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയാനില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അതേസമയം പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സാവകാശം നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും പ്രസ്താവന തിരുത്തില്ലെന്നും കോടതിയുടെ ഔദ്യാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ശിക്ഷ എന്ത് തന്നെയാണെങ്കിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലും കോടതിയിൽ ആവശ്യപ്പെട്ടു. ജഡ്ജിമാർ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ട്. അങ്ങനെ സംസാരിച്ച ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ട്. ജുഡീഷ്യറിയിലെ ജനാധിപത്യമില്ലായ്മയും അഴിമതിയും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെ കെ വേണുഗോപാൽ പറഞ്ഞു
എന്നാൽ കുറ്റം ചെയ്തവർ അത് സമ്മതിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുതെന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. എന്നാൽ മുൻ ജഡ്ജിമാരായ കുര്യൻ ജോസഫ്, ഇന്ദിരാ ജെയ്‌സിംഗ് എന്നിവർ കോടതി നടപടിക്കെതിരെ രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോൾ താക്കീത് നൽകുകയായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര