കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് ട്രംപിനെ സംരക്ഷിക്കാൻ ലങ്കൂർ കുരങ്ങന്മാർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചതുമുതൽ, നിരവധി വിവാദങ്ങൾ ഉണ്ടായി. അഹമ്മദാബാദിൽ ട്രംപ് റോഡ്ഷോ നടത്തുമ്പോൾ നഗരത്തിലെ ചേരികളെയും ദാരിദ്ര്യത്തെയും മറയ്ക്കാൻ അധികൃതർ കോടികൾ
 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചതുമുതൽ, നിരവധി വിവാദങ്ങൾ ഉണ്ടായി. അഹമ്മദാബാദിൽ ട്രംപ് റോഡ്‌ഷോ നടത്തുമ്പോൾ നഗരത്തിലെ ചേരികളെയും ദാരിദ്ര്യത്തെയും മറയ്ക്കാൻ അധികൃതർ കോടികൾ മുടക്കി മതിൽ പണിതതായിരുന്നു ഇതിൽ ആദ്യത്തേത്. രണ്ടാമതായി, ഗുജറാത്ത് നഗരത്തിലും ആഗ്രയിലും നിരവധി ചേരി നിവാസികൾക്ക് സർക്കാർ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത് വിവാദമായി. അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ട്രംപ് താജ്മഹൽ സന്ദർശിക്കുമ്പോൾ ”പാരിസ്ഥിതികമായി വെല്ലുവിളി ‘ നേരിടുന്ന യമുന നദി വൃത്തിയായി കാണപ്പെടുന്നതിന് അധികാരികൾ യമുനയിലേക്ക് വെള്ളം ഇറക്കിയത് അടുത്ത വിവാദം സൃഷ്ടിച്ചു.

ഇപ്പോൾ, അമേരിക്കൻ പ്രസിഡന്റിനെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ലങ്കൂർ (നീളമുള്ള വാലുള്ള കുരങ്ങുകൾ) കുരങ്ങുകളെ വിന്യസിക്കുന്നതായുള്ള വാർത്തകളാണ് വരുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തിൽ കുരങ്ങിന്റെ ആക്രമണം തടയാൻ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടർന്നാണിത് എന്നാണ് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലങ്കൂർ കുരങ്ങുകളെ മറ്റു കുരങ്ങുകൾക്ക് ഭയമാണ് എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അദ്ദേഹം സഞ്ചരിക്കുന്ന വഴിയിൽ അഞ്ച് ലങ്കൂർ കുരങ്ങുകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.